Leader Page
നാലര മാസത്തെ പശ്ചിമേഷ്യൻ യുദ്ധം പുതിയ ഘട്ടത്തിലേക്കു കടന്നു. ഇറാനെതിരായ അമേരിക്കൻ യുദ്ധത്തിൽ ഒത്തുതീർപ്പിന്റെ വഴികളടയുന്നു. അണിയറ നീക്കങ്ങൾ ദിവസങ്ങൾക്കകം ഫലവത്തായില്ലെങ്കിൽ നീണ്ട യുദ്ധത്തിലേക്കു പശ്ചിമേഷ്യ എത്തും. ഹോർമുസിലെ യുഎസ് ഉപരോധം ഇന്നു പ്രാബല്യത്തിൽ വന്നതോടെ സംഘർഷം മൂർച്ഛിക്കും എന്നുറപ്പാണ്.
അതു വ്യാപകയുദ്ധമായി മാറിയെന്നുവരും. എങ്കിലും നയതന്ത്ര നീക്കങ്ങൾ അവസാനിച്ചിട്ടില്ല. ഇറാൻ പാർലമെന്റ് ഇന്നലെ തീവ്രവാദികളായ രണ്ടു പേരെ പദവികളിൽനിന്നു നീക്കിയതിൽ ശുഭസൂചന കാണുന്നവരുണ്ട്. ചർച്ചയ്ക്കുള്ള വാതിൽ അടച്ചിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിങ്കളാഴ്ച പറഞ്ഞതും ഇതുമായി ചേർത്തു വായിക്കാവുന്നതാണ്.
യെമനിൽ നടക്കുന്നത്
യുദ്ധവ്യാപനത്തിന്റെ തുടക്കത്തിനുള്ള വഴി യെമനിൽ കാണാം. ഇറാൻ വളർത്തിയ ഹൂതി സേന തലസ്ഥാനവും പടിഞ്ഞാറൻ ചെങ്കടൽ തീരവും വരുതിയിലാക്കി. ഔദ്യോഗിക ഭരണകൂടം തെക്ക് ഏദനിൽനിന്ന് രാജ്യത്തിന്റെ മൂന്നിൽ രണ്ടു ഭാഗം ഭരിക്കുന്നു. സൗദി അറേബ്യ ഹൂതി വിമതസേനയെ ഒതുക്കാൻ ശ്രമിക്കുന്നു.
ഇറാനിൽ അലി ഖമനയ്യുടെ സംസ്കാരചടങ്ങിലേക്ക് ഇറാൻ വിമാനമയച്ചു കൊണ്ടുപോയ ഹൂതി നേതാക്കളെ തിരിച്ചു കൊണ്ടുവന്ന ഇറാന്റെ വിമാനത്തിന് തിങ്കളാഴ്ച സനായിൽ ഇറങ്ങാൻ പറ്റിയില്ല. സനാ വിമാനത്താവളത്തിൽ സൗദി വ്യോമസേന ബോംബിട്ട് നാശം വരുത്തി. കുറേ ദിവസങ്ങളായി തുടർന്നുപോന്ന സൗദി-ഹൂതി പോരാട്ടം ഇതോടെ പുതിയ തലത്തിലായി.
ഹൂതികളെ ഉപയോഗിച്ച് ചെങ്കടൽ-സൂയസ് വഴിയുള്ള കപ്പൽ ഗതാഗതം മുടക്കും എന്ന ഭീഷണി ഇറാൻ ആവർത്തിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഒരു ചരക്കുകപ്പലിനെ ഹൂതികളുടെ കുറേ സ്പീഡ് ബോട്ടുകൾ വളയാൻ ശ്രമിച്ചു. കപ്പലിൽനിന്നു വെടിവച്ചതോടെ അവ മടങ്ങി.
ലബനനിൽ
ലബനനിൽ ഏതവസരത്തിലും യുദ്ധം പൊട്ടിപ്പുറപ്പെടാം. ഇസ്രയേൽ-ലബനൻ വെടിനിർത്തൽ ഇറാനോ, ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള സേനയോ അംഗീകരിച്ചിട്ടില്ല. അവരെ പങ്കെടുപ്പിക്കാതെയാണ് ഇസ്രയേലിനെയും ലബനനെയും അമേരിക്ക സന്ധിയിലാക്കിയത്. ഹിസ്ബുള്ള സേനയുടെ ഒളിത്താവളങ്ങളും തുരങ്കങ്ങളും തകർക്കാൻ ഇസ്രയേൽ നിരന്തരം ആക്രമണം നടത്തുന്നു. ഹിസ്ബുള്ള ഇടയ്ക്കിടെ ഇസ്രയേലിലേക്കു മിസൈലുകളും ഡ്രോണുകളും അയയ്ക്കുന്നു.
ഹോർമുസ് പിടിക്കാൻ അമേരിക്കയും ഹോർമുസിലെ പിടിവിടാതിരിക്കാൻ ഇറാനും ഇന്നു തുടങ്ങുന്ന പോരിന്റെ ഫലം എന്തായാലും യെമനിലും ലബനനിലും പോരു കടുക്കും. ഇറാനു ക്ഷീണം നേരിട്ടാൽ ചെങ്കടലിലെ ഗതാഗതം തടയാൻ ഹൂതികളെ നിയോഗിക്കും. ഇറാൻ നേടിയാൽ ഹൂതികൾ സൗദിയിലേക്ക് ആക്രമണം രൂക്ഷമാക്കും. ലബനനിലെ ഹിസ്ബുള്ളയും ഇതേപോലെ നീങ്ങും. ചിലപ്പോൾ ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ഹമാസും വീണ്ടും യുദ്ധത്തിനിറങ്ങാം.
തീവ്രവാദികളെ ഒതുക്കി
ഇതിനിടെ ഇറാനിൽ മറ്റു ചില കാര്യങ്ങൾ നടക്കുന്നുണ്ട്. നാലു മാസത്തിനു ശേഷം പാർലമെന്റ് സമ്മേളനം തുടങ്ങി. അമേരിക്കയുമായുള്ള ചർച്ചകളെ ആദ്യം മുതലേ വിമർശിച്ചുപോന്ന തീവ്രവാദികളായ രണ്ടു പേരെ ആദ്യദിനംതന്നെ നിർണായക ചുമതലകളിൽനിന്നു മാറ്റി. ദേശീയ സുരക്ഷ-വിദേശനയ കമ്മിറ്റിയുടെ ഉപാധ്യക്ഷൻ മഹമൂദ് നബാവിയെയും വക്താവ് ഇബ്രാഹിം റെസായിയെയും ആണു മാറ്റിയത്. പകരം ചർച്ചയെ അനുകൂലിക്കുന്നവർക്കു പദവി കിട്ടി. 290 അംഗ പാർലമെന്റിൽ തീവ്രവാദികൾ പത്തു ശതമാനമേ വരൂ. നബാവിയും റെസായിയും ഒഴിവാക്കപ്പെട്ടത് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫിന്റെയും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചിയുടെയും നിലപാടുകൾക്കുള്ള അംഗീകാരമായി കണക്കാക്കപ്പെടുന്നു.
ഐആർജിസി
അലി ഖമനയ്യുടെ മൃതസംസ്കാര ചടങ്ങുകളെ അമേരിക്കാ വിരുദ്ധതയ്ക്കും പ്രതികാര മുറവിളിക്കും അവസരമാക്കി രാജ്യത്തെ ജനവികാരം അതാണെന്നു വരുത്താൻ തീവ്രവാദികളും മതനേതാക്കളും ശ്രമിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് തീവ്രവാദികളായ ഇസ്ലാമിക് റവലൂഷണറി ഗാർഡ് സേന (ഐആർജിസി) ഹോർമുസിൽ കപ്പലുകളെ ആക്രമിച്ചതും തുടർചർച്ചകൾ അട്ടിമറിച്ചതും. ഇപ്പോൾ പ്രസിഡന്റ് പെസെഷ്കിയാൻ നയിക്കുന്ന മിതവാദികൾക്ക് പാർലമെന്റിൽ ലഭിച്ച മേൽക്കൈ ചർച്ചയിലേക്കു കാര്യങ്ങൾ എത്തിക്കുമോ എന്നാണു നയതന്ത്രജ്ഞർ ഉറ്റുനോക്കുന്നത്.
ഐആർജിസിയുടെ തലവൻ ബ്രിഗേഡിയർ ജനറൽ അഹമ്മദ് വഹീദിയാണു പരമോന്നത നേതാവ് മുജ്താബ ഖമനയ്യും ഭരണകൂടവുമായുള്ള ആശയവിനിമയം നിയന്ത്രിക്കുന്നത്. ഖമനയ്യുടെ യഥാർഥ ആരോഗ്യനില പുറത്താർക്കും അറിയില്ല. അദ്ദേഹം എന്തു ചിന്തിക്കുന്നു എന്ന് വഹീദ് പറയുന്നതു മാത്രമേ അറിയാവൂ. ഖമനയ് മൃതസമാന അവസ്ഥയിലാണെന്ന് ട്രംപ് പറയുന്നുണ്ട്. വരും ദിവസങ്ങളിൽ ഐആർജിസിയിൽ നേതൃതല ചലനങ്ങൾ പ്രതീക്ഷിക്കുന്നവരുണ്ട്.
ഭയപ്പാട് കുറഞ്ഞു
എന്തായാലും ഹോർമുസിലെ പുതിയ സംഘർഷാന്തരീക്ഷം ലോകത്തെ മുന്പത്തേതുപോലെ ഭയപ്പെടുത്തുന്നില്ല. ക്രൂഡ് ഓയിൽ വിലയുടെ കയറ്റവും ഓഹരിവിപണികളുടെ ഇടിവും ഞെട്ടിക്കുന്ന തരത്തിലല്ല. ഇതിനു പല കാരണങ്ങളുണ്ട്.
ഒന്ന്: ഉപയോഗം കൂടുതലുള്ള രാജ്യങ്ങൾ വലിയ അളവിൽ ഇന്ധനം റിസർവ് ആയി സൂക്ഷിക്കുന്നു.
രണ്ട്: വ്യാവസായിക ഉത്പാദന പ്രക്രിയകളും വാഹനങ്ങളും കൂടുതൽ ഇന്ധനക്ഷമമായി. കുറച്ച് ഇന്ധനംകൊണ്ടു കൂടുതൽ ഉത്പാദനം നടക്കുന്നു. ഒരു ഡോളർ ഉത്പാദനത്തിന് 2000ൽ വേണ്ടതിന്റെ മൂന്നിലൊന്ന് ഇന്ധനം മതി ഇന്ന്.
മൂന്ന്: നിർമിതബുദ്ധി ഉപയോഗിച്ചുതുടങ്ങിയതോടെ ജോലിക്കാരുടെ കാര്യക്ഷമത കൂടി. കുറച്ചു ജോലിക്കാർ, കൂടുതൽ റിസൽട്ട്. വിഭവങ്ങളെപ്പറ്റി പണ്ടുണ്ടായിരുന്ന വേവലാതി വേണ്ടെന്നായി.
International
ദുബായ്: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിന് പിന്നാലെ ഹോർമുസ് കടലിടുക്കിൽ രണ്ട് യുഎഇ ടാങ്കറുകളിലേക്ക് ഇറാൻ നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ.
യുഎഇയുടെ ടാങ്കറിന് നേരെയാണ് മിസൈലാക്രമണമുണ്ടായത്. ആറ് ഇന്ത്യക്കാരും രണ്ട് യുക്രെയ്ൻ സ്വദേശികളുമുൾപ്പെടെ എട്ടുപേർക്കാണ് പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇവരിൽ നാല് പേരുടെ നില ഗുരുതരമാണ്.
ഇറാനിൽ യുഎസ് നടത്തിയ ആക്രമണങ്ങളെ തുടർന്ന് നടത്തിയ പ്രത്യാക്രമണമാണ് യുഎഇയുടെ ടാങ്കറിന് നേരെയുണ്ടായത്. അതേസമയം ഹോർമുസിൽ അമേരിക്ക വീണ്ടും നാവിക ഉപരോധം തുടങ്ങി. ഹോർമുസ് ഇനി അമേരിക്ക കൈകാര്യം ചെയ്യുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.
ഇതിനുപിന്നാലെ മറുപടിയുമായി ഇറാനും രംഗത്തെത്തി. ഹോർമുസ്കൈകാര്യം ചെയ്യാൻ അമേരിക്കയെ അനുവദിക്കില്ലെന്നും ചെങ്കടലിൽ ബാബ് അൽ മന്ദബ് അടയ്ക്കുമെന്നും ഇറാൻ തിരിച്ചടിച്ചു. ഇന്ധന വിപണി തകരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
International
റിയാദ്: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിന് പിന്നാലെ യെമനിലെ ഹൂതി വിമതർ സൗദി അറേബ്യയ്ക്ക് നേരെ നടത്തിയ മിസൈൽ ആക്രമണങ്ങളെ സൗദി വ്യോമപ്രതിരോധ സേന തടഞ്ഞു. സൗദിയുടെ തെക്കൻ അതിർത്തി മേഖലകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
ദക്ഷിണ മേഖലയിലെ ജനങ്ങളുടെ സുരക്ഷ പൂർണമായും ഉറപ്പാക്കിക്കൊണ്ട് മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ വ്യോമപ്രതിരോധ സംവിധാനം ഇവയെ ആകാശത്തുവെച്ച് തകർത്തതായി സൗദി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
രാജ്യത്തിന്റെ അതിർത്തി സുരക്ഷയും ജനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കാൻ സൗദി അറേബ്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ സദാ സജ്ജമാണെന്നും മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
അതേസമയം ഹൂതികളുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി അബഹ, നജ്റാൻ, ജീസാൻ എന്നീ വിമാനത്താവളങ്ങളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
International
ദുബായ്: പശ്ചിമേഷ്യയിൽ വീണ്ടും അശാന്തി. ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിനു നേർക്കുണ്ടായ ആക്രമണത്തെത്തുടർന്ന് അമേരിക്ക ഇറാനിൽ ഉടനീളം ബോംബാക്രണം നടത്തി.
ബഹറിൽ, യുഎഇ, കുവൈറ്റ്, ഖത്തർ, ഒമാൻ, ജോർദാൻ എന്നീ രാജ്യങ്ങളിലേക്ക് ആക്രമണം നടത്തി ഇറാൻ തിരിച്ചടിച്ചു. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് യുഎസ്-ഇറാൻ സംഘർഷമുണ്ടാകുന്നത്. ഇന്നലെ രാവിലെയായിരുന്നു യുഎസ് ആക്രമണം. ഇറാനിൽ 140 കേന്ദ്രങ്ങളിലായിരുന്നു ബോംബാക്രമണം.
കഴിഞ്ഞ രണ്ടു തവണത്തെ അപേക്ഷിച്ച് ഇത്തവണ യുഎസ് ആക്രമണം രൂക്ഷമായിരുന്നു. മിസൈൽ, ഡ്രോൺ ലോഞ്ച് കേന്ദ്രങ്ങൾ, ആയുധ ഡിപ്പോകൾ, കമ്യൂണിക്കേഷൻ ശൃംഖല തുടങ്ങിയ കേന്ദ്രങ്ങളായിരുന്നു പ്രധാനമായും യുഎസ് ലക്ഷ്യമിട്ടത്. ഇറാന്റെ ഒരു നാവിക ഓഫീസർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇന്നലെ വൈകുന്നേരം ഇറാനിലെ ഖെഷം ദ്വീപിലെ സൈനികകേന്ദ്രങ്ങളും അമേരിക്ക ആക്രമിച്ചു.
ഹോർമുസ് അടച്ചെന്ന് ഇറാൻ ഇന്നലെ രാവിലെ പ്രഖ്യാപിച്ചു. ഹോർമുസിന്റെ നിയന്ത്രണം തങ്ങൾക്കായിരിക്കുമെന്നും ഇതിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് ചാർജ് ഈടാക്കുമെന്നും ഇറാൻ അറിയിച്ചു. ഏകപക്ഷീയ കരാറുകളുടെ യുഗം അവസാനിച്ചെന്ന് ഇറേനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖാലിബാഫ് അറിയിച്ചു. അതേസമയം, ഹോർമുസ് തുറന്നുതന്നെ കിടക്കുകയാണെന്ന് അമേരിക്ക പ്രഖ്യാപിച്ചു. ഹോർമുസ് നിയന്ത്രിക്കുന്നത് ഇറാനല്ലെന്നും ഗതാഗതം സുഗമമാണെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാൻ-ഒമാൻ വിദേശകാര്യ മന്ത്രിമാർ ഹോർമുസ് സംബന്ധിച്ച് ശനിയാഴ്ച ചർച്ച നടത്തിയിരുന്നു.
സൈപ്രസ് പതാകയേന്തിയ ജിഎഫ്എക്സ് ഗാലക്സി എന്ന കപ്പലിനു നേർക്കായിരുന്നു ഇന്നലെ ഇറാൻ ആക്രമണം നടത്തിയത്. കപ്പലിലെ ഇന്ത്യക്കാരനായ ജീവനക്കാരനെ കാണാതായി. 10 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. കപ്പലിലെ മുഴുവൻ ജീവനക്കാരും ഇന്ത്യക്കാരായിരുന്നു.
തീപിടിച്ച കപ്പലിന്റെ എൻജിൻ റൂമിനു കാര്യമായ കേടുപാടുണ്ടായി. ഒമാൻ തീരത്തിനു സമീപത്തുകൂടിയായിരുന്നു കപ്പൽ സഞ്ചരിച്ചിരുന്നത്. അംഗീകാരമില്ലാത്തെ പാതയിലൂടെ സഞ്ചരിച്ച കപ്പലിനു മുന്നറിയിപ്പ് നല്കിയിട്ടും അവഗണിച്ചുവെന്നും തുടർന്നാണ് ആക്രമണം നടത്തിയതെന്നും ഇറാന്റെ റവലൂഷണറി ഗാർഡ് വ്യക്തമാക്കി.
International
വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്ക് പൂർണമായും അടച്ചെന്ന ഇറാൻ പ്രഖ്യാപനത്തെ തള്ളി അമേരിക്ക രംഗത്ത്. ഹോർമുസ് തുറന്നു തന്നെ കിടക്കുമെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു.
അന്താരാഷ്ട്ര ജലപാതയിൽ തടസങ്ങൾ ഇല്ലെന്നും സുരക്ഷ ഉറപ്പാക്കാൻ എല്ലായിപ്പോഴും തയാറാണെന്നും അമേരിക്കൻ നാവികസേന വ്യക്തമാക്കി. എന്നാൽ ഹോർമുസ് വഴി ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം ഇറാനിൽ 140 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയ അമേരിക്കയ്ക്കെതിരെ ഗൾഫ് മേഖല ലക്ഷ്യമിട്ടാണ് ഇറാൻ പ്രത്യാക്രമണം നടത്തുന്നത്. സൗദിയൊഴികെ എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും ജോർദാനിലേക്കും ഇറാൻ ആക്രമണം നടത്തി.
International
മസ്കറ്റ്: ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിനു തടസം നിൽക്കില്ലെന്ന് പരസ്യമായി സമ്മതിക്കണമെന്ന് അമേരിക്ക ഇറാനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്.
അടുത്തിടെ ഹോർമുസിൽ കപ്പൽ ആക്രമിച്ചത് അബദ്ധത്തിലായിരുന്നുവെന്നും തീവ്ര നിലപാടുകൾ പുലർത്തുന്ന വിമത വിഭാഗമാണ് ആക്രമണത്തിനു പിന്നിലെന്നും അമേരിക്കൻ പ്രസിഡന്റ് ട്രംപിനോട് ഇറാൻ സമ്മതിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഒമാനിൽ നടക്കുന്ന ചർച്ചയിൽ ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നർ എന്നിവരാണ് അമേരിക്കയെ പ്രതിനിധീകരിക്കുന്നത്.
ഇറാനിൽനിന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർ ചർച്ചയിൽ സജീവമായി ഇടപെടുന്നുണ്ട്.
“ഞങ്ങൾക്കു തെറ്റു പറ്റി, നമുക്ക് ചർച്ച തുടരാം” എന്നാവശ്യപ്പെട്ട് ഇറേനിയൻ സംഘം സമീപിച്ചുവെന്നാണ് അമേരിക്കൻ വൃത്തങ്ങൾ വെളിപ്പെടുത്തിയത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റുമുട്ടലിനു വഴിതെളിച്ച ഹോർമുസിലെ കപ്പൽ ആക്രമണത്തിനു പിന്നിൽ തീവ്രനിലപാടുകൾ പുലർത്തുന്ന വിമതരാണെന്നും അമേരിക്കയുമായുള്ള ചർച്ചകൾ അട്ടിമറിക്കാൻവേണ്ടിയായിരുന്നു കപ്പലാക്രമണമെന്നും ഇറേനിയൻ സംഘം പറഞ്ഞതായി റിപ്പോർട്ടുണ്ട്.
ഹോർമുസിൽ ഇനി കപ്പലുകൾ ആക്രമിക്കില്ലെന്ന പരസ്യ ഉറപ്പ് നല്കണമെന്നും നേരത്തേയുണ്ടായ ആക്രമണം തെറ്റായിപ്പോയെന്നു സമ്മതിക്കണമെന്നും അമേരിക്ക ഇറാനോട് മധ്യസ്ഥർ വഴി ആവശ്യപ്പെട്ടു.
International
ടെഹ്റാൻ: യുഎസ്-ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിലെ മുൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ രക്തത്തിനു പകരം ചോദിക്കുമെന്ന് മകനും ഇപ്പോഴത്തെ പരമോന്നത നേതാവുമായ മുജ്തബ ഖമനയ്.
അലി ഖമനയ്യുടെ സംസ്കാരത്തിനു പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച സന്ദേശത്തിലാണ് മുജ്തബ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതികാരം അനിവാര്യമാണ്. തങ്ങളുണ്ടെങ്കിലും ഇല്ലെങ്കിലും നടന്നിരിക്കും. ഖമനയ്യുടെ സംസ്കാരത്തിന് ലക്ഷങ്ങൾ സംബന്ധിച്ചത് ശത്രുവിനെ തകർക്കുന്നതിനു തുല്യമാണെന്നും അതിനു നന്ദി പറയുന്നുവെന്നും മുജ്തബ കൂട്ടിച്ചേർത്തു.
International
ദുബായ്: അമേരിക്ക തങ്ങളുടെ ആക്രമണങ്ങൾ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ഇറാനിലെ വിവിധകേന്ദ്രങ്ങളിൽ വീണ്ടും അജ്ഞാത വ്യോമാക്രമണം.
തെക്കൻ ഇറാനിലെ വിവിധ മേഖലകളിലാണ് ആക്രമണമുണ്ടായത്. ആക്രമണങ്ങൾക്കു പിന്നിൽ ആരാണെന്നതിനെക്കുറിച്ച് ഇറാൻ ഭരണകൂടം ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.
എന്നാൽ, അമേരിക്കൻ സൈനികനീക്കങ്ങൾക്കു സഹായം നൽകുന്നുവെന്നാരോപിച്ച് ഒരു ഇറാനിയേൻ പാർലമെന്റ് അംഗം യുഎഇയ്ക്കു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റ് വ്യോമാതിർത്തിയിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും ഒരു ക്രൂയിസ് മിസൈലും 10 ഡ്രോണുകളും പ്രവേശിച്ചതായും കുവൈറ്റ് സായുധസേന അവയെ വിജയകരമായി നിർവീര്യമാക്കിയതായും പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ സൗദ് അബ്ദുൽ അസീസ് അൽ-ഒതൈബി അറിയിച്ചു.
പ്രതിരോധത്തിൽ തകർന്ന മിസൈൽ അവശിഷ്ടങ്ങൾ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ വസ്തുനാശങ്ങൾക്ക് കാരണമായതായും ഒരാൾക്ക് പരിക്കേറ്റതായും മന്ത്രാലയം വക്താവ് പറഞ്ഞു. പരിക്കേറ്റയാൾ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രാലയം അറിയിച്ചു.
വ്യോമപ്രതിരോധ നടപടികൾക്കുശേഷം വിവിധ സ്ഥലങ്ങളിൽ വീണ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും സുരക്ഷിതമാക്കുന്നതിനുമായി ലാൻഡ് ഫോഴ്സ് എൻജിനീയറിംഗ് വിഭാഗത്തിലെ ഇൻസ്പെക്ഷൻ ആൻഡ് ഡിസ്പോസൽ സംഘം നിരവധി സ്ഥലങ്ങളിൽ ഇടപെട്ടതായും മന്ത്രാലയം അറിയിച്ചു.
സായുധസേന ഉയർന്ന ജാഗ്രതയോടെ ചുമതലകൾ നിർവഹിച്ചു കൊണ്ടിരിക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേർത്തു.
International
ദുബായ്: തുടർച്ചയായ രണ്ടാം ദിവസവും പരസ്പരം ആക്രമണം തുടർന്ന് അമേരിക്കയും ഇറാനും. ഇറാനിലെ 90 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് അമേരിക്ക അറിയിച്ചു. തങ്ങളുടെ ഏക ആണവോർജ പ്ലാന്റ് ആക്രമിക്കപ്പെട്ടതായി ഇറാൻ അറിയിച്ചു. ബഹ്റിൻ, കുവൈറ്റ്, ഖത്തർ എന്നീ ഗൾഫ് രാജ്യങ്ങളിലെ യുഎസ് സേനാ താവളങ്ങളിലേക്ക് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി ഇറാൻ തിരിച്ചടിച്ചു. കുവൈറ്റിൽ ഒരാൾക്കു പരിക്കേറ്റു.
ജോർദാനിലേക്കു തൊടുത്തത് 10 മിസൈലുകൾ
ജോർദാനിലെ യുഎസ് സേനാ താവളത്തിലേക്ക് ഇന്നലെ ഉച്ചകഴിഞ്ഞ് ഇറാന്റെ ആക്രമണമുണ്ടായി. പത്തു മിസൈലുകളാണു ജോർദാൻ ലക്ഷ്യമാക്കി തൊടുത്തത്. രണ്ടു ദിവസത്തെ യുഎസ് ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടെന്നും 78 പേർക്കു പരിക്കേറ്റെന്നും ഇറാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിലേറെയും സൈനികരാണ്.
ചൊവ്വാഴ്ച ഹോർമുസിൽ മൂന്നു കപ്പലുകൾക്കു നേർക്ക് ഇറാൻ ആക്രമണം നടത്തിയതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. തുടർന്ന് വെടിനിർത്തൽ അവസാനിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു. കപ്പലുകൾക്ക് നേർക്ക് ആക്രമണം തുടർന്നാൽ ഇറാന് വൻ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ട്രംപ് ഇന്നലെ മുന്നറിയിപ്പു നൽകി. ഇറാനിലെ വൈദ്യുതി, ജലശുദ്ധീകരണ പ്ലാന്റുകൾ എന്നിവ തകർക്കുമെന്നും ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. ഇതിനിടെ, സമവായത്തിനായി ഖത്തർ ശ്രമമാരംഭിച്ചു. സമാധാനശ്രമങ്ങൾ തുടരുമെന്ന് ഖത്തർ അധികൃതർ അറിയിച്ചു.
വിമർശനവുമായി ഖത്തർ
അതേസമയം, ഹോർമുസിൽ കപ്പലുകൾ ആക്രമിച്ച ഇറാനെതിരേ ഖത്തർ വിമർശനമുയർത്തി. ഖത്തർ പ്രധാനമന്ത്രി, ഒമാൻ, തുർക്കി വിദേശകാര്യ മന്ത്രിമാർ, പാക് സേനാ മേധാവി എന്നിവരുമായി ഇറേനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി സംസാരിച്ചു.
80 കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം
ബുധനാഴ്ച ഇറാനിലെ 80 കേന്ദ്രങ്ങളിലാണ് യുഎസ് സേന ആക്രമണം നടത്തിയത്. ഇന്നലെ ബുഷേറിലെ ഇറാന്റെ ആണവോർജ പ്ലാന്റിനു നേർക്കും തെക്കൻ തുറമുഖ നഗരങ്ങളിലും ആക്രമണമുണ്ടായി. വ്യോമപ്രതിരോധ സംവിധാനങ്ങൾ, തീരനിരീക്ഷണ സംവിധാനങ്ങൾ, മിസൈൽ-ഡ്രോൺ സംഭരണകേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെയായിരുന്നു ഇന്നലെ പുലർച്ചെ യുഎസ് സേന ലക്ഷ്യമിട്ടത്. അതേസമയം, ഇറാനിലെ ആക്രമണം അവസാനിപ്പിച്ചെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
ഏപ്രിൽ എട്ടിലെ വെടിനിർത്തലിനു ശേഷം ആദ്യമായി ഇറാനിലെ പാലങ്ങൾ യുഎസ് ആക്രമിച്ചു. കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ സംസ്കാരം നടന്ന മഷാദിലേക്കുള്ള രണ്ടു പാലങ്ങൾ ആക്രമിക്കപ്പെട്ടതായി ഇറാനിലെ റവലൂഷണറി ഗാർഡ് അറിയിച്ചു.
ആണവായുധമുണ്ടാക്കില്ലെന്ന നിലപാടിൽ ആവശ്യമെങ്കിൽ മാറ്റങ്ങൾ ആലോചിക്കുമെന്ന് ഇറാൻ വ്യക്തമാക്കി. ബുധനാഴ്ച ഹോർമുസിലൂടെ വെറു എട്ടു കപ്പലുകൾ മാത്രമാണ് കടന്നുപോയത്. ചൊവ്വാഴ്ച 36 കപ്പലുകൾ സഞ്ചരിച്ചിരുന്നു.
International
വാഷിംഗ്ടൺ ഡിസി: ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദം ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നാലു ദിവസത്തെ യുദ്ധത്തിൽ 11 യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-പാക് സംഘർഷമുൾപ്പെടെ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ച തനിക്ക് നൊബേൽ പുരസ്കാരം ലഭിക്കേണ്ടതായിരുന്നു. മറ്റാരേക്കാളും നൊബേൽ തനിക്ക് അവകാശപ്പെട്ടതായിരുന്നെന്നും ട്രംപ് പറഞ്ഞു. എയർഫോഴ്സ് വൺ വിമാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ട്രംപിന്റെ പരാമർശം.
ഇന്ത്യ-പാക് സംഘർഷം ആണവ യുദ്ധമാകാൻ പോകുകയായിരുന്നു. യുദ്ധത്തിൽ 11 വിമാനങ്ങൾ വെടിവച്ചിട്ടതായും ട്രംപ് പറഞ്ഞു. എന്നാൽ ഇരുരാജ്യങ്ങൾക്കും എത്ര വീതം വിമാനങ്ങൾ നഷ്ടമായെന്നോ, ആകെ തകർന്ന വിമാനങ്ങളുടെ എണ്ണമാണോ ഇതെന്നോ അദ്ദേഹം വ്യക്തമാക്കിയില്ല.
സംഘർഷം അവസാനിപ്പിച്ചതിലൂടെ 30 മുതൽ 50 ദശലക്ഷം വരെ ജീവൻ രക്ഷിച്ചതിനു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് തനിക്ക് നന്ദി പറഞ്ഞതായി ട്രംപ് അവകാശപ്പെട്ടു.
യുദ്ധം തുടർന്നിരുന്നെങ്കിൽ മരണം അതിലും വളരെ കൂടുതലാകുമായിരുന്നു ട്രംപ് പറഞ്ഞു.
International
വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരെ ഇന്ന് രാത്രി കനത്ത ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
നാറ്റോ ഉച്ചകോടിക്കായി തുർക്കിയിലെ അങ്കാറയിൽ എത്തിയപ്പോഴായിരുന്നു വീണ്ടും ആക്രമണം നടത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയത്. കഴിഞ്ഞദിവസം രാത്രി തങ്ങൾ അവരെ ആക്രമിച്ചു. വളരെ ശക്തമായ ആക്രമണമായിരുന്നു അതെന്നും ട്രംപ് വ്യക്തമാക്കി.
ഇന്ന് രാത്രി വീണ്ടും അവരെ അതിശക്തമായി ആക്രമിക്കും. അവർക്ക് താൻ ചെറിയ മുന്നറിയിപ്പ് നൽകുകയാണ്. തങ്ങൾ അവരെ അതിശക്തമായി ആക്രമിക്കും. അവർ വളരെ മോശമായാണ് പെരുമാറുന്നതെന്നും ട്രംപ് ആരോപിച്ചു.
ഇറാനെ അണുവായുധമുക്തമാക്കാനാണ് യുദ്ധമുണ്ടായത്. ഇതിനിടെ പലവട്ടം ചർച്ചകൾ നടത്തിയിരുന്നു. അതിൽ പുരോഗതിയുണ്ടെന്ന് താൻ കരുതി. എന്നാൽ ചർച്ച കഴിഞ്ഞ് ഒന്നും സംസാരിച്ചിട്ടില്ലെന്ന് അവർ വാർത്താസമ്മേളനത്തിൽ പറയുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക ബാലിസ്റ്റിക് മിസൈൽ പ്രതിരോധ കവചത്തിന്റെ രണ്ടാം ഘട്ട പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി ഇന്ത്യ. ഇതോടെ ഇത്തരം അത്യാധുനിക പ്രതിരോധ സംവിധാനമുള്ള ലോകത്തെ ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിച്ചു.
ജൂൺ 10, 11 തീയതികളിൽ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ ആണ് മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ അവസാനഘട്ട പരീക്ഷണങ്ങൾ നടത്തിയത്. അന്തരീക്ഷത്തിന് ഉള്ളിലും പുറത്തും വച്ച് ശത്രു മിസൈലുകളെ തടയാൻ ശേഷിയുള്ള ഇന്റർസെപ്റ്റർ മിസൈലുകളാണ് ഈ പരീക്ഷണത്തിൽ പ്രയോഗിച്ചത്.
പരീക്ഷണത്തിൽ ഇന്റർസെപ്റ്റർ മിസൈലുകൾ അവയുടെ ലക്ഷ്യങ്ങൾ വിജയകരമായി തകർത്തു.
മിസൈൽ പ്രതിരോധ പദ്ധതി പ്രധാനമായും രണ്ട് ഘട്ടങ്ങളിലായാണ് വികസിപ്പിച്ചിരിക്കുന്നത്. ഒന്നാം ഘട്ടം: അന്തരീക്ഷത്തിനുള്ളിൽ വച്ച് മിസൈലുകളെ തകർക്കുന്ന പൃഥ്വി ഡിഫൻസ് വെഹിക്കിൾ, അഡ്വാൻസ്ഡ് എയർ ഡിഫൻസ് എന്നിവ ഉൾപ്പെടുന്ന ഈ ഘട്ടം മുമ്പ് പൂർത്തിയായിരുന്നു.
രണ്ടാം ഘട്ടം: എഡി-1, എഡി-2 എന്നീ ഇന്റർസെപ്റ്റർ മിസൈലുകൾ ഉപയോഗിച്ച് അന്തരീക്ഷത്തിന് പുറത്തുവച്ച് മിസൈലുകളെ തകർക്കുന്നതാണ് ഈ ഘട്ടം. പരീക്ഷണ വിജയത്തോടെ ഈ സാങ്കേതികവിദ്യ സ്വന്തമായുള്ള ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും എത്തി.
International
ടിബിലിസി: തുർക്കിയുടെ സൈനിക വിമാനം തകർന്ന് 20 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. അസര്ബൈജാനിൽനിന്ന് തുർക്കിയിലേയ്ക്ക് തിരിച്ചുവരുന്നതിനിടെയാണ് വിമാനം തകർന്നുവീണത്.
ജോര്ജിയ-അസര്ബൈജാന് അതിര്ത്തിയിലാണ് തുര്ക്കി സൈനിക വിമാനം തകർന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന 20 പേരും സൈനികരായിരുന്നു.
സി 130 ഹെര്കുലിസ് വിഭാഗത്തില്പെട്ട വിമാനമാണ് തകര്ന്നുവീണത്. വിമാനം പല കഷ്ണങ്ങളായി താഴേക്ക് പതിക്കുകയായിരുന്നു. വിമാനത്തിനകത്തുണ്ടായ സ്ഫോടനമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
National
ന്യൂഡൽഹി: ആയുധങ്ങളും സൈനിക ഉപകരണങ്ങളും വാങ്ങി രാജ്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി. ടാങ്ക് വേധ നാഗ് മിസൈലുകൾ ഉൾപ്പെടെ 79,000 കോടി രൂപയുടെ ആയുധങ്ങളും മറ്റു സംവിധാനങ്ങളും വാങ്ങുന്നതിനാണ് പ്രതിരോധ മന്ത്രാലയയത്തിന്റെ അനുമതി.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിലാണ് (ഡിഎസി) വിവിധ ശിപാർശകൾക്ക് അനുമതി നൽകിയത്.
നാഗ് മിസൈൽ സംവിധാനം, ഗ്രൗണ്ട് - ബേസ്ഡ് മൊബൈൽ ഇലിന്റ് സിസ്റ്റങ്ങള്, ഹൈ മൊബിലിറ്റി വാഹനങ്ങൾ എന്നിവ വാങ്ങുന്നതിനുള്ള ഡിഎസി അംഗീകാരം നൽകി. യുദ്ധക്കപ്പലുകൾ, ഇലക്ട്രോണിക് ഇന്റലിജൻസ്, നിരീക്ഷണ സംവിധാനങ്ങൾ തുടങ്ങിയവ പ്രതിരോധ സംവിധാന പട്ടികയിൽ ഉൾപ്പെടുന്നു.
ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ ഡിഎസി അനുമതി നൽകുന്ന ഏറ്റവും വലിയ പദ്ധതിയാണിത്. ഓഗസ്റ്റ് അഞ്ചിനു 67,000 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകിയിരുന്നു.